ശ്രീനഗർ: ജമ്മു കാഷ്മീരിൽ സുരക്ഷാസേന രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഉധംപുരിലെ ബസന്ത്ഗഡ് പ്രദേശത്തെ ഒളിത്താവളത്തിൽ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് പാക് പൗരന്മാരായ രണ്ട് ഭീകരരും കൊല്ലപ്പെട്ടത്.
മേഖലയിൽ ജെയ്ഷെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് കിയ എന്ന രഹസ്യനാമത്തിൽ ഓപ്പറേഷൻ ആരംഭിച്ചത്.
ജമ്മു കാഷ്മീർ പോലീസ്, വൈറ്റ് നൈറ്റ് കോർപ്സിന്റെ (16 കോർപ്സ്) കീഴിലുള്ള എലൈറ്റ് ഇന്ത്യൻ ആർമി യൂണിറ്റായ സിഐഎഫ് ഡെൽറ്റ (കൗണ്ടർ ഇൻസർജൻസി ഫോഴ്സ് ഡെൽറ്റ), സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം ബസന്ത്ഗഡിലെ ജോഫർ വനമേഖലയിലാണ് പരിശോധന നടത്തിയത്.
ഭീകരരുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി കാമറകൾ ഘടിപ്പിച്ച സ്നിഫർ നായ്ക്കളെയും നിയോഗിച്ചിരുന്നു. രാത്രിയിലാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഗുഹാതാവളങ്ങൾ തകർക്കാൻ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ആണ് സുരക്ഷാസേന ഉപയോഗിച്ചത്.
കൊല്ലപ്പെട്ട ഭീകരരിൽനിന്ന് എം 4 റൈഫിളുകൾ, എകെ 47, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. മേഖലയിൽ പരിശോധന തുടരുകയാണ്.